കനപ്പെട്ട
പോസ്റ്റുകള്‍ അധികമില്ലാതെ കടന്നുപോയ ദിനങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍
ബ്ലോഗുകളില്‍. എങ്കിലും ഇ-ലോകത്തുനിന്നും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു
മലയാളത്തിലെ അറിയപ്പെടുന്ന ബ്ലോഗര്‍മാരുടെ കഥകളും കവിതകളും പുസ്തകരൂപത്തില്‍
ഇറങ്ങി എന്നത്. ഇ-വായന ഇല്ലാത്തവര്‍ക്ക്, ബ്ലോഗര്‍മാരുടെ
എഴുത്തിന്റെ സാന്നിധ്യം അറിയാനും അവരുടെ എഴുത്തിനെ വിലയിരുത്താനും ഇത്തരം
ശ്രമങ്ങളാല്‍ സാധ്യമാവും. ബ്ലോഗുകളില്‍ക്കൂടി എഴുതിത്തെളിഞ്ഞവര്‍ അച്ചടിയിലും
തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുമ്പോള്‍ ഇ-എഴുത്തിനെ രണ്ടാംകിട എഴുത്തായി
കാണുന്നവര്‍ക്കുള്ള നല്ലൊരു മറുപടി കൂടിയാവുകയാണ് ഇത്തരം സംരംഭങ്ങള്‍. ബ്ലോഗര്‍മാര്‍ക്ക്
ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങള്‍.
ചുറ്റുപാടും
നടക്കുന്ന സംഭവങ്ങളെ നന്നായി നിരീക്ഷണം നടത്തുമ്പോള്‍ അതൊരുപക്ഷേ നല്ലൊരു
കഥയിലേക്ക് വഴികാട്ടിയായേക്കാം. ചില കഥകള്‍ മനസ്സില്‍ വായനയ്ക്കുശേഷവും തങ്ങിനില്‍ക്കുന്നതും
ഇത്തരം നിരീക്ഷണങ്ങള്‍ കൊണ്ട് കഥ മെനയുമ്പോഴാണ്. അന്നാ തുലാവര്‍ഷ സന്ധ്യയില്‍
എന്ന ബ്ലോഗിലെ അയാള്‍ എന്ന കഥ ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നുമാണ്
എന്ന് കഥാകാരന്‍ വിഷ്ണുലാല്‍ പറയുന്നു.
സാഹചര്യം കൊണ്ട് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന തടവുപുള്ളിയുടെ തുറന്നുപറച്ചിലാണ്
കഥാപ്രമേയം. അധികം വലിച്ചുനീട്ടാതെ ഒതുക്കത്തോടെ പറഞ്ഞപ്പോള്‍ അതൊരു വായനാസുഖമുള്ള
കഥയായിമാറുന്നു.
സംഗീതിന്റെ
സിനിമായാനം എന്ന ബ്ലോഗിൽ വന്ന മലയാളസിനിമ 2013 ഒരുതിരിഞ്ഞുനോട്ടം എന്ന ലേഖനം പ്രത്യേകം ശ്രദ്ധേയമാണ്. രണ്ടായിരത്തി പതിമൂന്നിൽ
ഇറങ്ങിയ മലയാളസിനിമകളെ ഈ ലേഖനത്തിൽ സംഗീത് വസ്തുനിഷ്ഠമായി വിലയിരുത്തുന്നു. ഒരു
ലേഖനം വായനക്കാർക്ക് വിട്ടുതരുന്നതിനുമുമ്പായി അത് പരമാവധി മികവുറ്റതാക്കാൻ
എഴുത്തുകാരൻ പുലർത്തേണ്ട ആത്മസമർപ്പണത്തിന്റെ നല്ല ഉദാഹരണമാണ് ഈ ലേഖനം.
ബ്ലോഗെഴുതുന്നവർ പുലർത്തേണ്ട നല്ല മാതൃകകൾ ഇത്തരം ലേഖനങ്ങളാണ്. 'പാപ്പിലിയോ ബുദ്ധ'
പോലുള്ള ചില സിനിമകളെ ഈ ലേഖനത്തിൽ ചർച്ച ചെയ്യാതിരുന്നത് ചെറിയൊരു ന്യൂനതയായി പറയാനാവും. സിനിമയെ
ഇഷ്ടപ്പെടുന്നവര്‍ വായിക്കേണ്ട ഒരു ലേഖനം.
ഒരു ബ്ലോഗ്
പോസ്റ്റിൽ പുലർത്തേണ്ട വസ്തുനിഷ്ഠമായ സമീപനത്തിന്റേയും, പഠനത്തിന്റേയും
ഉദാഹരണമായി മറ്റൊരു ബ്ലോഗ് കൂടി പരിചയപ്പെടുത്തുന്നു. റോബിയുടെ ലോക സിനിമയുടെവർത്തമാനം എന്ന ബ്ലോഗ് വായിക്കാതിരിക്കുന്നത് ഒരു നഷ്ടം തന്നെയാണ്.
"ഇവനെ ഒന്ന്
ശ്രദ്ധിച്ചോളൂ. എ കെ 47 തോറ്റുപോകും. ഒരു കവിയുടെ വളര്‍ച്ചയ്ക്കായിരിയ്ക്കാം
നാം സാക്ഷ്യം വഹിക്കുന്നത്." മലയാളം ബ്ലോഗുകളെ സൂക്ഷ്മതയോടെ
നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അജിത് കുമാറിന്റേതാണ് ഈ വാക്കുകൾ. തിരിവുകളിൽ ഒരുറെയിൽവേ ട്രാക്ക് എന്ന ബ്ലോഗിലെ കവിതകൾ വായിക്കുമ്പോൾ വാക്കിന്റെ വക്കുകളിൽ ചോര
കിനിയുന്നതും അക്ഷരം അഗ്നിയായി മാറുന്നതും നാമറിയും. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ
എഴുതുന്ന നിദർശ് രാജ് മലയാളകവിതയിലെ പുതിയ വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം.
കൗമാരക്കാരനായ ഈ കവി സ്വയം വിശേഷിപ്പിക്കുന്നത് നോക്കുക - "2001 ജനുവരി 4നു എടപ്പാൾ
ആസ്പത്രിയിൽ ഒരു നവയുഗത്തിനു തുടക്കം കുറിച്ചുകൊണ്ട് ജനനം. (എന്റേതുമാത്രമായ ഒരു
യുഗം. അതെന്നവസാനിക്ക്വോ എന്തോ?)13 വയസ്സിനുമുൻപേ
ബ്ലോഗ്ഗിങ്ങ് തുടങ്ങിയ ആദ്യ മനുഷ്യൻ ഞാനാണെന്നാണെന്റെ വിശ്വാസം. (ഇനി
വേറെയാരെങ്കിലുമാണെങ്കിലോ? നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
എന്നല്ലേ ആരാണ്ട് പറഞ്ഞിട്ട്ള്ളേ?) കവിതയെഴുത്ത് എന്ന
ദുശ്ശീലത്തിന് പതിനൊന്നാം വയസ്സുമുതൽ അടിപ്പെട്ടു. ഇപ്പോൾ ആതവനാട് ഗവണ്മെന്റ് ഹയർ
സെക്കന്ററി സ്കൂളിൽ എട്ടാം തരത്തിൽ പയറ്റുന്നു." തിരിവുകളിൽ ഒരു റെയിൽവേ
ട്രാക്കിലേക്ക് ഒരു സന്ദർശനം വെറുതെയാവില്ല.
ബ്ലോഗ്
എഴുതുന്നവര്‍ക്കും പുതുതായി ബ്ലോഗിലേക്ക് വരുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന
ഒന്നാണ് ഏരിയല്‍ ഫിലിപ്പിന്റെ ബ്ലോഗ് എഴുത്തുകാർ അവശ്യം പാലിക്കേണ്ടഅറിഞ്ഞിരിക്കേണ്ട ചില നിബന്ധനകൾ: അഥവാ ബ്ലോഗെഴുത്തിലെ പത്തു കൽപ്പനകൾ എന്ന
കുറിപ്പ്. ബ്ലോഗിലെ സജീവ സാന്നിദ്ധ്യമായ ഏരിയല്‍ ഫിലിപ്പ്, ബ്ലോഗിംഗിന്റെ
സ്പന്ദനങ്ങള്‍ അറിയുന്ന ഒരു ബ്ലോഗറാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രമകരമായതും ഏറെ വിജ്ഞാനം നല്‍കുന്നതുമായ
ഈ ലേഖനം അദേഹത്തിന്‍റെ ബ്ലോഗിലെ മികച്ച കുറിപ്പുകളില്‍ ഒന്നായി കണക്കാക്കാം.
ടൂറിസം മാപ്പില്‍
സ്ഥാനം നേടാതെ കിടക്കുന്ന ഒരു പാട് സ്ഥലങ്ങളുണ്ട്. അഗ്നിപര്‍വ്വത സ്ഫോടനം
മൂലമുണ്ടായ ഗര്‍ത്തമാണ് സൌദി അറേബ്യയിലെ വഹ്ബ ക്രേറ്റര്‍. ടൂറിസം പ്രൊമോഷനില്‍
അധികം ശ്രദ്ധ ചെലുത്താത്തതിനാലാവാം മരുഭൂമിയിലെ ഈ മഹാത്ഭുതം അധികമാരും
ശ്രദ്ധിക്കാതെ പോയത്. അവിടേക്ക് ജിദ്ധയിലെ ബ്ലോഗര്‍മാര്‍
നടത്തിയ യാത്ര, വഹ്ബ ക്രെയ്റ്റർ: മരുഭൂമിയിലെദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര സാധാരണ യാത്രാവിവരണങ്ങളില്‍ നിന്നും ഏറെ
വേറിട്ടുനില്‍ക്കുന്നു. ഒരു വേള, ജീവിതത്തിനും
മരണത്തിനുമിടയ്ക്ക് പൊരുതേണ്ടി വന്ന യാത്രികരില്‍ ഒരാളായ ശിഹാബിന്റെ അനുഭവം
നെഞ്ചിടിപ്പോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. പതിവുള്ള
ആനുകാലികവിഷയങ്ങളില്‍ നിന്നും മാറി വള്ളിക്കുന്ന്
ബ്ലോഗിലെ വേറിട്ടൊരു വായനാനുഭവം.
ബാലമനസ്സുകളിലേക്ക്
നല്ല സന്ദേശങ്ങൾ എത്തിക്കുന്നതും, അവരെ സമൂഹത്തിന്
ഉതകുന്ന നല്ല വ്യക്തികളായി വാർത്തെടുക്കാൻ കഴിയുന്നതും, അതോടൊപ്പം
കുട്ടികൾക്ക് വായിക്കാൻ താൽപ്പര്യം തോന്നുന്ന ലളിതമായ ഭാഷയിൽ എഴുതിയതും ആയിരിക്കണം
കുട്ടികൾക്കുള്ള സർഗ്ഗസൃഷ്ടികൾ. ബാലമനസ്സുകളെ അറിഞ്ഞെഴുതിയ വർഷിണി വിനോദിനിയുടെ ഇത്തിരിക്കുട്ടിത്തരങ്ങളിലെ സമയം എന്ന ബാലകഥ ഏറെ
മികച്ചുനിൽക്കുന്നു. മലയാളത്തിന്റെ ബാലസാഹിത്യശാഖയിൽ മുതൽക്കൂട്ടാവേണ്ടവ തന്നെയാണ്
ഈ ബ്ലോഗിലെ രചനകള്‍.
വികാരങ്ങളുടെ
വേലിയേറ്റങ്ങള്‍ വാക്കുകളില്‍ വരച്ചിടാന്‍ സമര്‍ത്ഥയാണ് റീമ അജോയ്. ആലിപ്പഴങ്ങളിലെ
കവിതകള്‍ക്ക് ഭാവാന്തരങ്ങള്‍ ഏറെയാണ് പലപ്പോഴും. ചേര്‍ന്നിരിക്കലുകള്‍ എന്നാല്‍
എത്രത്തോളം ഇഴചേരലാണെന്ന് നാമറിയുന്നത് അതിലൊരു നല്ല ഭാഗം അടര്‍ന്നുവീഴുമ്പോഴാണ്.
ഏകാന്തതയുടെ അര്‍ത്ഥം നൊമ്പരം എന്നത് മാത്രമാണെന്നും അത് അത്രമേല്‍ ഭീകരവും
ദുസ്സഹവുമാണെന്നും നിസ്സംഗതയുടെ മേലാവരണത്തിനടിയില്‍ തിളയ്ക്കുന്ന ആത്മാക്കള്‍ നാം
തന്നെയാവുന്നതുവരെ തിരിച്ചറിയില്ല പലപ്പോഴും നാം. ഈ നൊമ്പരം പകരുന്ന കവിതയാണ്
ഇന്നലെയും ഇന്നും.
ആറുവര്‍ഷങ്ങള്‍ക്കിടയില്‍
പബ്ലിഷ് ചെയ്ത അനേകം നല്ല പോസ്റ്റുകള്‍ നിറഞ്ഞ ബ്ലോഗാണ് റാം മോഹന്‍ പാലിയത്തിന്റെ
സ്വയംബ്ലോഗം. വിഷയം എന്തുമാവട്ടെ, റീഡബിലിറ്റി
എന്നൊരു സംഭവം ഉണ്ടാവണമല്ലോ, അക്കാര്യത്തില്‍
നിരാശപ്പെടേണ്ടിവരില്ല ഈ ബ്ലോഗില്‍ എത്തിയാല്‍. ഈ എഴുത്തുകാരന്റെ വാക്കുകളില്‍
പറഞ്ഞാല്‍, പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത
ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നതത്രേ. ചില പുഞ്ചിരികളും
പൊട്ടിച്ചിരികളും മാത്രമല്ല, തേങ്ങലുകളും
ലേഖനങ്ങളും കുറിപ്പുകളും അനുഭവങ്ങളും, ഒരേസമയം രസകരവും
ഇന്‍ഫര്‍മേറ്റീവുമായ എല്ലാം വായനയ്ക്ക് വയ്ക്കപ്പെടുന്നുണ്ട് ഇവിടെ.
എകാന്തതയും
ബലഹീനതയും ചേര്‍ന്ന് നിലത്തേയ്ക്ക് പിടിച്ചുവലിച്ചിടുന്ന വാര്‍ധക്യവും, കരുതാനും
കാത്തിരിക്കാനും ആരുമില്ലാതെ പോകുമ്പോള്‍ നൊമ്പരപ്പെടുന്ന അമ്മമനസ്സുകളും...
ആശയത്തില്‍ വലിയ പുതുമയൊന്നും ഇല്ലെങ്കിലും തരക്കേടില്ലാത്ത അവതരണം കൊണ്ട്
വിരസമാവാത്ത വായന സമ്മാനിക്കുന്നു, പ്രസന്ന ആര്യന്റെ
മറുനാടന്‍ പ്രയാണിലെ താമരപ്പൂക്കളുടെ വീട്. "ഇടയിലേക്ക് കടന്നു
വരാന്‍ ആരുമില്ലാത്തപ്പോള്‍ ഉരുകിയൊലിക്കാനുളളതേ ഒരമ്മയ്ക്കും മകനുമിടയില്‍
ഉണ്ടാവുള്ളു". കഥയുടെ ആ ഭാഗത്ത് എത്തുമ്പോള്‍ ഈ പ്രസ്താവന എത്ര
വാസ്തവമാണെന്ന് ചിന്തിച്ചുപോകും. കഥാനായികയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ കൂടിയാവാം
ആ അമ്മമനസ്സിനോട് തോന്നുന്ന സഹഭാവത്തിനു കാരണം. ശരാശരി നിലവാരം എപ്പോഴും പുലര്‍ത്തുന്ന
കഥകളാണ് ഈ ബ്ലോഗിലുള്ളത്.
കഥകളും കവിതകളും
മാത്രമായി ബ്ലോഗിനെ ഒതുക്കാതെ വിജ്ഞാനപ്രദമായ മേഖലകളിലേക്ക് വായനക്കാരെ
ക്ഷണിക്കുന്ന ബ്ലോഗാണ് അക്ഷരശാസ്ത്രം. സംസ്കൃതഭാഷയെക്കുറിച്ച് അറിവ് നല്‍കുന്നതോടൊപ്പം
ഭാഷാസ്നേഹികള്‍ക്കും ഈ ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ ബ്ലോഗ് നല്ലൊരു
വഴികാട്ടിയാവും.
സൈബർ സ്പേസിൽ എഴുതുന്നവർ പലരും സമാഹാരങ്ങൾ ഇറക്കാൻ
അച്ചടിമാധ്യമങ്ങളെ ആശ്രയിക്കുന്നതുകാണാം.
എന്നാൽ സൈബർസ്പേസിൽത്തന്നെ ഉന്നതനിലവാരം പുലർത്തുന്ന കവിതകളുടെ ഒരു സമാഹാരം ഇറങ്ങിയത് നല്ല ഒരു
മാതൃകയാണ്. കവിതകളുടെ e-പുസ്തകം എന്ന
കാവ്യസമാഹാരത്തിലെ കവിതകളിലേക്ക് ഞങ്ങൾ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ബ്ലോഗുകളിൽ മികച്ച കവിതകൾ
എഴുതുന്ന പല കവികളും ഈ സമാഹാരത്തിൽ
ഉൾപ്പെട്ടിട്ടില്ല എന്നത് പൊറുക്കാവുന്ന ഒരു ന്യൂനതയാണെങ്കിലും, ഈ സമാഹാരം നല്ല കവികളിലേയ്ക്കുള്ള നല്ലൊരു വഴികാട്ടിയാണ്.
സീയെല്ലെസ് ബുക്സ്
തളിപ്പറമ്പ പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം 2014 ജനുവരി 19 ന് തൃശൂര്‍ സാഹിത്യ
അക്കാദമി ഹാളില്‍ നടന്നു. ശ്രീ.മനോജ് രവീന്ദ്രന്‍ (നിരക്ഷരന്‍) ആയിരുന്നു
അധ്യക്ഷന്‍. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ശ്രീ. ടി ആര്‍ ചന്ദ്രദത്ത്
എച്ച്മുക്കുട്ടിയുടെ 'അമ്മീമ്മക്കക്കഥകള്‍',
ശ്രീ. വി.ആര്‍.സന്തോഷിനു
നല്‍കി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുഞ്ഞൂസിന്റെ 'നീര്‍മിഴിപ്പൂക്കള്‍'
(കഥകള്‍) ശ്രീ രാജു റാഫേല്‍, ശ്രീമതി സബീന
പൈലിക്ക് നല്‍കിയും റെയ്നി ഡ്രീംസിന്റെ 'അഗ്നിച്ചിറകുകള്‍'
(കഥകള്‍)
ശ്രീ മണിലാല്‍, ശ്രീമതി പ്രസന്ന ആര്യനു നല്‍കിയും
പ്രകാശിപ്പിച്ചു. ബ്ലോഗേഴ്സിന്റെ കഥാസമാഹാരമായ ' ഭാവാന്തരങ്ങ'ളുടെ പ്രകാശനം
നടത്തിയത് ശ്രീ. ശിവന്‍ കരാഞ്ചിറയാണ്. ശ്രീ ലിജു സേവ്യര്‍ പുസ്തകം ഏറ്റുവാങ്ങി.
ശ്രീ കുഴൂര്‍ വിത്സണ്‍ 'ചിരുകകള്‍ ചിലയ്ക്കുമ്പോള്‍' എന്ന കവിതാസമാഹാരം
കലാവല്ലഭനു നല്‍കി പ്രകാശനം പൂര്‍ത്തിയാക്കി. എഴുത്തുകാരുടെ മറുപടിപ്രസംഗത്തിനു
ശേഷം ശ്രീ. ഫൈസല്‍ പകല്‍ക്കുറി, ശ്രീ. വിജയകുമാര്‍
ടി.ജി. തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുഴൂര്‍ വിത്സണ്‍ കവിത ചൊല്ലി
ചടങ്ങിന് മാറ്റുകൂട്ടി. മൂന്നു പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്ത റഫീക്കിന്
വിഡ്ഢിമാന്‍ ഉപഹാരം നല്‍കി. കുഞ്ഞൂസ് സ്വാഗതവും ലീല എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
നൂറിലേറെ ബ്ലോഗര്‍മാരുടെ സാന്നിധ്യം ചടങ്ങില്‍ ഉണ്ടായിരുന്നു. (കടപ്പാട് - സീയെല്ലെസ്). എച്ച്മുക്കുട്ടിയുടെ 'അമ്മീമ്മക്കക്കഥകള്‍'ക്ക് ശ്രീ. ചന്തു നായര്‍ എഴുതിയ അവതാരികയും
ശിവകാമിയുടെ പുസ്തക പരിചയപ്പെടുത്തലും
ഈ
പുസ്തകത്തെക്കുറിച്ചറിയാന്‍ കൂടുതല്‍ സഹായകമാവും.
പോയ വാരത്തില്‍
പുതിയ ബ്ലോഗ് പോസ്റ്റുകളുടെ സാന്നിധ്യം കുറവായിരുന്നു എങ്കിലും വായനയില്‍
തങ്ങിനില്‍ക്കുന്ന ഏതാനും പോസ്റ്റുകള്‍ ഇവിടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKbvaO4izbAGLIyJJbnovapTlsKEvDvdQsMm6Cm9M1_lUxo-TFdSxZGxs3dl9Nc1GvJR2BJlF7wIUW6YizjYlmVcu5ftCZI6s3r0qP9zEEXNpYZwWE-ZhsLWladlzScPV_U7DnEAof3qU/s1600/553452_186318198167044_701185909_n.jpg)
പൊരിക്കുമ്പോഴാണ്
മത്തിയുടെ ആത്മാവ്
പറന്നുപോകുക."
പൊരിച്ച മത്തി
ഇഷ്ടമല്ലാത്തവര്‍ ചുരുങ്ങും. അതുപോലെയാണ് മുഹമ്മദ് ഷാഫിയുടെ ദര്‍പ്പണത്തിലെ
കവിതകളും. 'ക്രിസ്പി' എന്ന് പറഞ്ഞാല്‍ അര്‍ത്ഥം മതിയാവാത്തവര്‍ക്ക് നല്ല മലയാളത്തില്‍ 'കരുമുരാ' എന്ന് പറയാം. കവിത
വായിച്ചാല്‍ മനസ്സിലാവില്ല എന്ന് തല ചൊറിഞ്ഞുകൊണ്ട് ആരും ഇവിടെ നിന്ന്
തിരികെവരുമെന്ന് തോന്നുന്നില്ല. അത്രത്തോളം ലളിതവും, യാഥാര്‍ത്ഥ്യവുമായി
ഉള്‍ച്ചേര്‍ന്നുനില്‍ക്കുന്നതുമായ വരികളാണ് ഈ ബ്ലോഗിലെ കവിതകളില്‍. നല്ലവനായ അയല്‍ക്കാരാ
എന്ന കവിതയും പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു.
ശില്പവുമായി
ശില്പിക്ക് തോന്നുന്ന ആത്മബന്ധം പല കഥകള്‍ക്കും വിഷയമായിട്ടുള്ളതാണ്. അതിന്റെ
ചുവടുപിടിച്ചുതന്നെയാണ് എങ്കിലും രണ്ടാം പകുതിയില്‍ വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ്
ഡാനിഷ് കെ. ഡാനിയലിന്റെ DKD എന്ന ബ്ലോഗിലെ ശില്‍പ്പി എന്ന കഥ.
ബൈബിളിന്റെ പശ്ചാത്തലവുമായി ചേര്‍ത്തിണക്കിയപ്പോള്‍ കഥയ്ക്ക് വ്യത്യസ്തമായ
മാനങ്ങള്‍ കൈവരുന്നു. കൈവിട്ടുപോകുന്ന മനസ്സിന്റെ ഭാവങ്ങള്‍ ചിത്രീകരിക്കുന്നതിലും
കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSSOrxUhj0QxHwhOYhDn6AH9kw8wg0OJ9JKb9g9M05jdTDidWay-FMu-PkYq8uNMtzdTR4o5Auk64BQxjZ_6cdE0iFb-yQ5F-U-Z2eoj-f2P05jhkUcVFlD-Gt4Nn1NtUCmLlwYTy3jcs/s1600/title+copy+small.jpg)
ഞാന്‍, എന്‍റെ ബ്ലോഗ്, എനിക്ക് ഇഷ്ടമുള്ളത് എഴുതും വേണമെങ്കില്‍ വായിച്ചാല്‍ മതി, എന്ന രീതിയില്‍
എഴുത്തിനെ സമീപിക്കുന്നവരുടെ എണ്ണം അല്പമെങ്കിലും കുറഞ്ഞുവരുന്നുണ്ട് എന്നത് ആശ്വാസം പകരുന്ന ഒന്നാണ്. പലരും വായിക്കുന്നത്
വായനയോടുള്ള താല്പര്യം കൊണ്ട് മറ്റുപലതിനുമുള്ള സമയം
മാറ്റിവെച്ചിട്ടാവും. നല്ലൊരു കഥ എഴുതി അക്ഷരത്തെറ്റുകള്‍ ധാരാളമായി വരുത്തിവച്ചാല്‍ തീര്‍ച്ചയായും
വായനക്കാര്‍ക്ക് അവിടേയ്ക്കുള്ള
തുടര്‍വരവ്
മുഷിച്ചിലുണ്ടാക്കും. ഏറ്റവും ചുരുങ്ങിയത് ബ്ലോഗിന് കൊടുക്കുന്ന തലക്കെട്ടിലെങ്കിലും അക്ഷരത്തെറ്റുകള്‍ വരാതിരിക്കട്ടെ.
ഏവര്‍ക്കും നല്ലൊരു വായനാവാരം ആശംസിക്കുന്നു.
ഏവര്‍ക്കും നല്ലൊരു വായനാവാരം ആശംസിക്കുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com
ഫേസ്‌ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil
ഫേസ്ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil